കീവ്: യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുന്നു. ഇന്നലെ പുലർച്ചവരെ യുക്രെയ്നിലുടനീളമുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ മാസം യുക്രെയ്ൻ സേന ലുഹാൻസ്കിലെ കോളജ് ഡോർമിറ്ററിയിൽ ഡ്രോൺ ആക്രമണം നടത്തി 21 പേരെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്നു റഷ്യ പ്രഖ്യാപിച്ചിരുന്നു. കീവിലെ വിദേശികൾ സ്ഥലംവിടണമെന്നും റഷ്യ നിർദേശിച്ചിരുന്നു.
73 മിസൈലുകളും 656 ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അമേരിക്കയും പാശ്ചാത്യശക്തികളും യുക്രെയ്നു കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കീവിൽ ഒന്പത് ബഹുനിലക്കെട്ടിടങ്ങൾ, നഴ്സറി, ക്ലിനിക്ക്, സർക്കാർ ഓഫീസ് കെട്ടിടങ്ങൾ എന്നിവ തകർന്നു. നഗരത്തിൽ ആറു പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിൽ 12 പേരാണു മരിച്ചത്. യുക്രെയ്നിലാകെ 1.4 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.
റഷ്യൻ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കാൻ പോളണ്ട് യുദ്ധ വിമാനങ്ങളെ വിന്യസിച്ചു.
ഇതിനിടെ, റഷ്യക്കു നേർക്ക് യുക്രെയ്നും ഡ്രോൺ ആക്രമണം തുടർന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദാറിൽ സ്ഥിതി ചെയ്യുന്ന ഇൽസ്കി എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തമുണ്ടായി. യുക്രെയ്ൻ അതിർത്തിയോട് ചേർന്ന ബെൽഗരോദിലുണ്ടായ ആക്രമണത്തിൽ ഒരു ബാലനു പരിക്കേറ്റു.